Friday, December 10, 2010

ധനുഷ്‌കോടി എന്ന ദുഖപുത്രി

ആ കടല്‍ക്ഷോഭം തകര്‍ത്തത്‌ ധനുഷ്‌ക്കോടിയുടെ സ്വപ്‌നങ്ങളാണ്‌. കടല്‍പ്പക ഇനിയും തീര്‍ന്നിട്ടില്ലെന്നു തോന്നുന്നു. തരം കിട്ടുമ്പോഴൊക്കെ കയറി വന്ന്‌ ധനുഷ്‌ക്കോടിയെ തിന്നു തീര്‍ക്കുകയാണ്‌ കടല്‍. കടലും കാറ്റും സദാ അലറിക്കൊണ്ടിരിക്കുന്ന കടല്‍ത്തുരുത്തില്‍ ഇപ്പോഴും ജീവിതമുണ്ടെന്നതാണ്‌ വിസ്‌മയം. വിജനതയുടെ വെള്ളമണല്‍ വിരിച്ച മണ്ണിലേക്ക്‌്‌ ധനുഷ്‌ക്കോടിയിലേക്ക്‌്‌ ഒരു യാത്ര!





ഭൂമി ഒരറ്റത്ത്‌ അവസാനിക്കുകയാണ്‌, ധനുഷ്‌ക്കോടിയിലെത്തുമ്പോള്‍. കടലെടുത്ത നഗരത്തിന്റെ കടലിലേക്കിറങ്ങി നില്‍ക്കുന്ന തുരുത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക്‌ മണിമാളികകള്‍ സ്വപ്‌നം കാണാന്‍ കഴിയില്ല.

ആയിരങ്ങളുടെ വിശ്വാസങ്ങളും സ്വപ്‌നങ്ങളും തകര്‍ത്തെറിഞ്ഞ മണ്ണാണിത്‌. 1946 ലെ കടല്‍ക്ഷോഭത്തിലായിരുന്നു അത്‌. നഗരവും റെയില്‍വേ ട്രാക്കും തകര്‍ന്നു തരിപ്പണമായി. വിനോദസഞ്ചാരികളായ കുട്ടികളെയും കൊണ്ടു വന്ന ട്രെയിനിന്റെ സ്‌റ്റീം എഞ്ചിനും ബോഗികളും അപ്പാടെ കടലിലേക്ക്‌ ഒഴുകിപ്പോയി. ഒരു നിമിഷത്തിന്റെ വികാരവായ്‌പ്പില്‍ കടല്‍ കരകയറിയപ്പോള്‍ള്‍ തകര്‍ന്നത്‌ നാടിന്റെ പൈതൃകം തന്നെ!


ഒരിക്കല്‍ പേരും പെരുമയും സൗഭാഗ്യങ്ങളും നിറഞ്ഞ നഗരമായിരുന്നു ധനുഷ്‌ക്കോടി. പാസ്‌പോര്‍ട്ട്‌ ഓഫീസും റെയില്‍വേ സ്‌റ്റേഷനും ജനസാന്ദ്രതയുണ്ടായിരുന്ന ഒരിടം. ആ ധനുഷ്‌ക്കോടിയാണിന്ന്‌ പ്രേതഭൂമി പോലെ! സൂക്ഷിച്ചു നോക്കിയാല്‍ ഒരു ദു::പുത്രിയുടെ മുമുണ്ടവള്‍ക്ക്‌. കടലില്‍ നിന്നും 40 കിലോമീറ്ററോളം നീളത്തില്‍ ദു:വും പേറി കിടക്കുന്ന ധനുഷ്‌ക്കോടി അവസാനിക്കുന്നത്‌ അരിച്ചില്‍ മുനയിലാണ്‌. ഇവിടെയാണ്‌ ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ഒന്നിക്കുന്നത്‌.


രഥവും സാരഥിയും
രാമേശ്വരത്തു നിന്ന്‌ ധനുഷ്‌ക്കോടിയിലേക്ക്‌ പോകാന്‍ രാമേശ്വരം ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്സുകളും സ്വകാര്യ ടാക്‌സികളുമാണ്‌ ശരണം. എന്നാല്‍ ബസ്സുകളൊക്കെ ഇന്ത്യന്‍ നേവിയുടെ അധീനതയിലുള്ള ഫോര്‍വേര്‍ഡ്‌ ഒബ്‌സര്‍വേഷന്‍ പോസ്‌റ്റ്‌ വരെ ഉള്ളൂ. ധനുഷ്‌ക്കോടിയുടെ മുനമ്പു വരെ പോകണമെന്നാണ്‌ യാത്രാ ഉദ്ദേശ്യമെങ്കില്‍ മീന്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന വലിയ ടെമ്പോ വാനോ ജീപ്പോ മാത്രമാണ്‌ ശരണം.

ജീപ്പ്‌ മതിയെന്നു തീരുമാനിച്ചു. രാവിലെ 10 മണിയോടു കൂടി ഞങ്ങളെ പിക്ക്‌ ചെയ്യാന്‍ ഡ്രൈവര്‍ രാജയെത്തി. രാമേശ്വരം സ്വദേശിയാണ്‌ രാജ. ജീപ്പെന്നു പറഞ്ഞാല്‍ പട്ടിണികിടന്ന്‌ എല്ലും തോലുമായ ഒരു പേക്കോലമാണെന്ന്‌ രാജ വന്നപ്പോഴാണ്‌ മനസ്സിലായത്‌. തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു രാജയുടെ രഥം. ഭൂതകാലത്തെങ്ങോ ഇതുമൊരു ജീപ്പായിരുന്നുു കൂട്ടത്തിലാരോ കമന്റടിച്ചു.

യാത്ര ആരംഭിച്ചപ്പോള്‍ കാറ്റും ഞങ്ങള്‍ക്കൊപ്പം കൂടി; മ്പൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ ശബ്‌ദവുമായി. ഉണക്കമീനിന്റെ തീക്ഷണഗന്ധമുള്ള വീഥിയിലൂടെ രഥം മുന്നോട്ട്‌. ഒരു വീടിനു മുന്നിലെത്തിയപ്പോള്‍ രാജ വണ്ടി നിര്‍ത്തി. അത്‌ മുന്‍ രാഷ്‌ട്രപതി എ. പി. ജെ. അബ്‌ദുള്‍ കലാമിന്റെ വീടായിരുന്നു. മത്സ്യഗന്ധങ്ങള്‍ക്കിടയില്‍ വളര്‍ന്ന ബാലനാണല്ലോ നമ്മുടെ ശാസ്‌ത്രലോകത്ത്‌ വിജയങ്ങളുടെ സുഗന്ധം പരത്തുന്നവരുടെ മുന്‍പന്തിയിലെത്തിയതെന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി; ഒപ്പം അഭിമാനവും.


റോഡിന്‌ ഇരുവശവും നാട്ടുകരുവടൈ മരങ്ങളും കാറ്റാടി മരങ്ങളും. പ്രകൃതി നല്ല തോട്ടക്കാരന്‍ തന്നെ; ചാതുര്യത്തോടെ എല്ലാം വെട്ടിയൊതുക്കി വെച്ചിരിക്കുന്നു.
ധനുഷ്‌ക്കോടിയിലെത്തിയപ്പോള്‍ എതിരേറ്റത്‌ ഒന്നു നന്നായി കാറ്റടിച്ചാല്‍ പറന്നു പോകുമെന്ന ഭാവത്തില്‍ നില്‍ക്കുന്ന ഓലപ്പുരകളാണ്‌. ഇവിടെ വൈദ്യുതി ഇല്ല. ഒരു മൊബൈലിനും റേഞ്ചുമില്ല. തീര്‍ത്തും ഒറ്റപ്പെട്ട ഒരിടം. ധനുഷ്‌ക്കോടിയിലേക്ക്‌ യാത്ര തിരിക്കും മുന്‍പ്‌ ഞങ്ങളുടെ തമിഴ്‌നാട്‌ സുഹൃത്ത്‌ സണ്‍ ടിവി റിപ്പോര്‍ട്ടര്‍ ലോകനാഥന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു, വല്ലതും കഴിക്കണമെന്നുണ്ടെങ്കില്‍ രാമേശ്വരത്തു നിന്നും വാങ്ങി കയ്യില്‍ പിടിച്ചുകൊള്ളൂ; അവിടെ ചിലപ്പോള്‍ പച്ചവെള്ളം കിട്ടിയെന്നു വരില്ല. സംഗതി സത്യം!

ഫോര്‍വേര്‍ഡ്‌ ഒബ്‌സര്‍വേഷന്‍ പോസ്‌റ്റും പിന്നിട്ട്‌ ജീപ്പ്‌ മുന്നോട്ട്‌ കുതിച്ചു. ഇവിടം മുതല്‍ യാത്ര അല്‍പ്പം കഠിനമാണ്‌. പലവട്ടം ജീപ്പ്‌ മണലില്‍ പുതഞ്ഞുപോയി. അപ്പോഴെല്ലാം സമര്‍ത്ഥനായ തേരാളിയുടെ കയ്യടക്കത്തോടെ രാജ ജീപ്പുയര്‍ത്തിയെടുത്തു. മണല്‍ച്ചുഴികളിലും എന്തൊരു അനുസരണയാണ്‌ തേരിന്‌ സാരഥിയോട്‌!

തകര്‍ന്ന പള്ളിയും ഒറ്റപ്പെട്ട ശിവലിംഗവും
കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന പള്ളിയാണ്‌ ധനുഷ്‌ക്കോടിയിലെ പ്രധാന കാഴ്‌ച. ചുമരുകള്‍ മാത്രമേ ബാക്കിയുളളൂവെങ്കിലും പള്ളിയുടെ തലയെടുപ്പിന്‌ ഒട്ടും കോട്ടം തട്ടിയിട്ടില്ല. പള്ളിയ്‌ക്കു ചുറ്റും നൂറോളം കുടിലുകള്‍. മീന്‍ പിടിച്ചും മുത്തുകള്‍ ശേരിച്ചും അവ കോര്‍ത്തും ഇവിടുത്തുകാര്‍ ജീവിക്കുന്നു; എല്ലാം തകര്‍ത്തെറിഞ്ഞ മണ്ണും കടലും വിട്ടു പോകാന്‍ ഇവരെ മനസ്സനുവദിക്കുന്നില്ല. അതേസമയം ശ്രീലങ്കയില്‍ നിന്നും കടല്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക്‌ ഇല്ലായ്‌മയിലും ആതിഥ്യമരുളാന്‍ ധനുഷ്‌ക്കോടി മറക്കുന്നില്ല. ധനുഷ്‌ക്കോടിയില്‍ നിന്നും കഷ്‌ടിച്ച്‌ 35 കിലോമീറ്ററേ ഉള്ളൂ ശ്രീലങ്കയിലേക്ക്‌.

തകര്‍ന്ന റെയില്‍വേ സ്‌റ്റേഷനും പാസ്‌പോര്‍ട്ട്‌ ഓഫീസും കണ്ടു നടക്കുന്നതിനിടയില്‍ കണ്ടു, തകര്‍ന്നടിഞ്ഞ മണ്ണില്‍ ഒറ്റയ്‌ക്കൊരു ശിവലിംഗം! അതിനു ചുറ്റും ഓടി നടക്കുകയാണ്‌ ഉള്ളാന്‍ കുരുവികള്‍ (വലിയ കാലുള്ള ഒരു തരം പക്ഷി). രാമസേതുവിനടുത്ത്‌ കടല്‍ത്തീരത്ത്‌ പിതൃക്കള്‍ക്ക്‌ ബലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്ക്‌.

നീച്ചല്‍ കാളി
നീച്ചല്‍ കാളിയാണ്‌ ധനുഷ്‌ക്കോടിയുടെ ചരിത്രം പറഞ്ഞു തന്നത്‌. ധനുഷ്‌ക്കോടിയില്‍ ഇന്നുള്ളതില്‍ വെച്ച്‌ ഏറ്റവും പ്രായമുള്ള വ്യക്‌തിയാണ്‌ കാളി. കടല്‍ നീന്തി പലതവണ ശ്രീലങ്കയില്‍ പോയ കാളി 46 ലെ ആ കടല്‍ക്ഷോഭത്തിന്‌ സാക്ഷിയാണ്‌. നീന്തി നീന്തി ലങ്കയോളം ചെന്നതു കൊണ്ടാണ്‌ കാളിയ്‌ക്ക്‌ നീച്ചല്‍ കാളിയെന്ന പേരു വീണത്‌. എം ജി ആര്‍ അണ്ണന്‍ നേരിട്ട്‌ വന്ന്‌ ചാര്‍ത്തി തന്നതാണ്‌ നീച്ചല്‍ പട്ടമെന്നാണ്‌ കാളിയുടെ അവകാശവാദം.



സംഗതി എന്തായാലും ധനുഷ്‌ക്കോടിക്കാര്‍ക്ക്‌ കാളി പ്രിയങ്കരനാണ്‌. പണ്ട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ നിന്നിടത്താണ്‌ ഇന്ന്‌ കാളിയുടെ താമസം. കാളിയുടെ വാസസ്‌ഥലത്തോട്‌ ചേര്‍ന്നുള്ള ചെറുകിണര്‍ നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. പത്തടി ദൂരെ ഉപ്പുവെള്ളം ചീറ്റി കടല്‍ ആഞ്ഞടിക്കുമ്പോഴും ചെറു കിണറില്‍ നിന്നും തെളിഞ്ഞ ശുദ്ധജലം കിട്ടുന്നു. ഇവിടുത്തുകാര്‍ കുടിക്കാന്‍ വെള്ളമെടുക്കുന്നത്‌ ചെറിയ കിണറില്‍ നിന്നാണ്‌. കിണറിനും വെള്ളത്തിനും കാവലായി കാളി കിണറ്റിന്‍ കരയില്‍ തന്നെയുണ്ട്‌. പൊരി മണലിലും മണല്‍ക്കാറ്റിലും ദാഹിച്ച്‌ വലഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക്‌ ചെറിയ തൊട്ടി കൊണ്ട്‌ വെള്ളം ഒഴിച്ചു കൊടുക്കുന്ന കാളിയും ഒരത്ഭുതം തന്നെ. പകര്‍ന്നു തന്ന ദാഹജലത്തിന്‌ പകരമായി തുട്ടുകള്‍ പോക്കറ്റില്‍ തിരഞ്ഞ ഒരു യാത്രക്കാരനെ കാളി വിലക്കി: കാളിയ്‌ക്ക്‌ ഒന്നും തരേണ്ട, കാളിയ്‌ക്കുള്ളത്‌ ധനുഷ്‌ക്കോടി തന്നു കൊള്ളും.



പ്രതീക്ഷിക്കാത്ത ഒരാള്‍
അപ്രതീക്ഷിതമായ ഒരു സമാഗമം കൂടി! ഓര്‍ക്കാപ്പുറത്തെ ആ ഒരാള്‍ പി. കൃഷ്‌ണമൂര്‍ത്തിയായിരുന്നു. മലയാളി മറക്കാന്‍ ഇടയില്ല മൂര്‍ത്തിയെ, വൈശാലിയുടെയും പെരുന്തച്‌ഛന്റെയും ഒരു വടക്കന്‍ വീരഗാഥയുടെയും രാജശില്‌പിയുടെയും സ്വാതി തിരുനാളിന്റെയുമൊക്കെ ആര്‍ട്ട്‌ ഡയറക്‌ടറായ പി. കൃഷണമൂര്‍ത്തി. മികച്ച കലാ സംവിധായകനുള്ള നാഷണല്‍, സ്‌റ്റേറ്റ്‌ അവാര്‍ഡുകള്‍ പലതവണ നേടിയിട്ടുണ്ട്‌. ജഗന്‍മോഹിനി എന്ന തമിഴ്‌ചിത്രത്തിന്റെ വര്‍ക്കിലാണ്‌ അദ്ദേഹം; നാലാള്‍പൊക്കത്തിലുള്ള കൂറ്റന്‍ ദേവീവിഗ്രഹത്തിന്റെ അവസാന മിനുക്കുപണിയില്‍. മൂന്നു ഭാഗവും കടല്‍ മൂടിയ തുരുത്തില്‍ ചൂടുകാറ്റിനെയും പൊരിവെയിലിനേയും ഗൗനിക്കാതെ ഏകാഗ്രതയോടെ ഒരു ശില്‌പി!




ധനുഷ്‌ക്കോടിയില്‍ നിന്നും തിരിക്കുമ്പോള്‍ ഒറ്റപ്പെട്ടു കിടക്കുന്ന നാട്ടുകരുവടൈ മരം കണ്ടുു ഭൂവിശാലതയിലെ ഒറ്റമരം! ഒറ്റപ്പെട്ടു കിടക്കുന്നതിനാണ്‌ ചിലപ്പോള്‍ സൗന്ദര്യം, ധനുഷ്‌ക്കോടിയെ പോലെ!

എങ്ങനെയെത്താം
രാമേശ്വരം വഴി മാത്രമേ ധനുഷ്‌ക്കോടിയിലേക്ക്‌ എത്താന്‍ പറ്റൂ. കേരളത്തില്‍ നിന്നും രാമേശ്വരത്തേയ്‌ക്ക്‌ ട്രെയിന്‍ കിട്ടും. അല്ലെങ്കില്‍ തിരുവനന്തപുരം വഴി ബസ്സിലും യാത്ര ചെയ്യാം.

താമസം
ധനുഷ്‌ക്കോടിയില്‍ മണ്‍കുടിലുകളില്‍ താമസ സൗകര്യം ലഭ്യമാണ്‌.
ഫോണ്‍: 25367850, 25383333, 25389857, 25360294

അല്ലെങ്കില്‍ താമസം രാമേശ്വരത്താക്കാം.
ചില ഹോട്ടലുകള്‍
* ഹോട്ടല്‍ മഹാരാജാസ്‌: 91 4573 221271, 9894621271,
* ഹോട്ടല്‍ റോയല്‍ പാര്‍ക്ക്‌: 91 4573 221680, 9443159722,
* ഹോട്ടല്‍ വിനായക : 0421 2236672
* ഹോട്ടല്‍ പോപ്പീസ്‌: 04296 2721011 108

( സ്മാര്‍ട്ട് ഫാമിലി മാഗസിനില്‍ പ്രസിദ്ധീകരിച്ചത് )

5 comments:

  1. പോസ്റ്റിനു നന്ദി. എന്നെങ്കിലുമൊരിയ്ക്കല്‍ പോകണമെന്ന് കരുതുന്ന സ്ഥലമാണ്...

    ReplyDelete
  2. ഞാന്‍ ഒക്ടോബര്‍ 6,7 തിയ്യതികളില്‍ പോകുന്നുണ്ട്,ഈ വിവരണം എനിക്കെന്തു കൊണ്ടും സഹായകരമാണ്,പോസ്റ്റിനു നന്ദി....

    ReplyDelete
  3. 1964 ഡിസംബർ 22 മുതൽ 25 വരെ വീശിയ ചുഴലിക്കാറ്റിൽ സമുദ്രനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ ഒരു വലിയ മണൽത്തിട്ടുപോലെ കിടക്കുന്ന ധനുഷ്‌കോടി പ്രദേശമാകെ തകർന്നടിഞ്ഞിരുന്നു. പിന്നീട് 2004 ഡിസംബർ 26-ലെ സുനാമി ദുരന്തത്തിൽ ഈ പ്രദേശം ഏതാണ്ട് പൂർണമായും കടലെടുത്തുപോയി.

    ReplyDelete
  4. ആശംസകള്‍ നേരുന്നു
    DHANUSHKODI( RAMESWARAM) via PAMPAN BRIDGE
    പാമ്പന്‍ പാലം വഴി ധനുഷ്കോടിയിലേക്ക്
    a travel towards NATURE-പ്രകൃതിയിലേക്ക് ഒരു യാത്ര
    www.sabukeralam.blogspot.in

    ReplyDelete